Thursday, November 25, 2010

വചനം നല്‍കപ്പെട്ടിരിക്കുന്നത്‌ ജീവിതത്തെ നവീകരിക്കാന്‍: മാര്‍ ജോസഫ്‌ പെരുന്തോട്ടം

വചനം നല്‍കപ്പെട്ടിരിക്കുന്നത്‌ ജീവിതത്തെ നവീകരിക്കാനാണെന്നും നാം പൂര്‍ണമായി ദൈവത്തിണ്റ്റേതായികഴിയുമ്പോഴാണ്‌ നവീകരണം യാഥാര്‍ഥ്യമാകുന്നതെന്നും ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ്‌ പെരുന്തോട്ടം. അതിരമ്പുഴ സെണ്റ്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍ ഡിവൈന്‍ പോട്ട ടീം നയിക്കുന്ന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. വചനാധിഷ്ഠിത ജീവിതത്തിണ്റ്റെ പൂര്‍ണമായി നല്‍കപ്പെടുന്ന രക്ഷയുടെ അനുഭവവും വിശുദ്ധീകരണവും ഏറ്റവുമധികം പ്രദാനം ചെയ്യപ്പെടുന്നത്‌ വിശുദ്ധകുര്‍ബാനയിലൂടെയാണ്. സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉന്നംവച്ചിരിക്കുന്നത്‌ വിശുദ്ധകുര്‍ബാനയിലേക്കാണ്. ക്രൈസ്തവജീവിതത്തിണ്റ്റെ ഉറവിടവും ശക്തിയും വിശുദ്ധകുര്‍ബാനയാണ്‌-മാര്‍ ജോസഫ്‌ പെരുന്തോട്ടം പറഞ്ഞു. വികാരി റവ.ഡോ.മാണി പുതിയിടം, ജനറല്‍കണ്‍വീനര്‍ ഫാ.ജയിംസ്‌ പി.കുന്നത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. ഫാ.സിറിയക്‌ വലിയകുന്നുംപുറം വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു. ഫാ.മാത്യു തടത്തില്‍, ബ്രദര്‍ ജയിംസ്കുട്ടി ചമ്പക്കുളം എന്നിവര്‍ വചനപ്രഘോഷണത്തിനും സൌഖ്യശുശ്രൂഷയ്ക്കും നേതൃത്വം നല്‍കി.