Saturday, November 13, 2010

പ്രത്യുത്പാദന ബില്ല്‌: കേന്ദ്ര സര്‍ക്കാര്‍ നിലപാടു തിരുത്തണമെന്ന്‌ അല്‍മായ കമ്മീഷന്‍

മനുഷ്യബന്ധങ്ങളിലും കുടുംബപശ്ചാത്തലങ്ങളിലും അരാജകത്വം സൃഷ്ടിക്കുന്ന പ്രത്യുത്പാദന സാങ്കേതികവിദ്യ നിയന്ത്രണ ബില്ല്‌ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട്‌ പരസ്യമായി പ്രഖ്യാപിക്കണം. ദമ്പതികള്‍ പരസ്പരം സ്നേഹം നല്‍കുകയും പുതിയൊരു ജീവന്‍ ലക്ഷ്യംവയ്ക്കുകയും ചെയ്യുക എന്ന വിവാഹജീവിതത്തിണ്റ്റെ ജീവദായക-സ്നേഹദായക അര്‍ഥങ്ങള്‍ തകര്‍ത്തുകൊണ്ട്‌ മനുഷ്യവംശത്തിണ്റ്റെ രൂപം തന്നെ മാറ്റുന്ന നിയമനിര്‍മാണങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്‌. സ്വത്വം നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഭാവിയില്‍ പിതാവിനെ കണെ്ടത്താന്‍ പിതൃത്വ പരിശോധന നടത്തേണ്ടിവരുന്ന സങ്കീര്‍ണവും ക്രൂരവുമായ അവസ്ഥയുണ്ടാകും. ഇതുമൂലം കുടുംബങ്ങളുടെ പരിശുദ്ധിക്കും പവിത്രതയ്ക്കും കളങ്കമേല്‍ക്കുകയും ചെയ്യുന്നു. ഇന്ത്യയിലുടനീളം പ്രത്യുല്‍പാദന ക്ളിനിക്കുകള്‍ തുടങ്ങാന്‍ അനുവാദവും രജിസ്ട്രേഷനും നല്‍കാനാണ്‌ കേന്ദ്ര തീരുമാനം. ഇതിനായി 21 അംഗ ദേശീയ-സംസ്ഥാന ഭരണസമിതിയും രൂപീകരിച്ചിട്ടുണ്ട്‌. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണു പ്രവര്‍ത്തനങ്ങള്‍ നിയമനടപടികളായി കണക്കാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. തന്ത്രപരമായി ആവിഷ്കരിച്ചിരിക്കുന്ന നിഗൂഢപദ്ധതിയുടെ ഭാഗമായിട്ടുവേണം ഇതിനെ കണക്കാക്കാന്‍. മനുഷ്യാവകാശങ്ങളും ബയോമെഡിസിനും സംബന്ധിച്ച 2001-ലെ യൂറോപ്യന്‍ കണ്‍വന്‍ഷന്‍ 18-ാം അനുഛേദത്തില്‍ ഭ്രൂണങ്ങളിലുള്ള പരീക്ഷണവും ഉത്പാദനവും വിലക്കിയിട്ടുള്ളതാണ്‌. പാശ്ചാത്യരാജ്യങ്ങളില്‍ പോലും വിലക്കിയിരിക്കുന്ന നിയമവ്യവസ്ഥകള്‍ ഭാരതത്തില്‍ അടിച്ചേല്‍പ്പിക്കുകവഴി നൂറുകോടിയില്‍ പരം ജനങ്ങളെ വിദേശ ഏജന്‍സികളുടെ ഉപകരണങ്ങളാക്കുകയാണ്‌. ആഗോള കമ്പോളത്തില്‍ വില്‍പനച്ചരക്കുകളാക്കി മാറ്റുന്ന ഇത്തരം ദുരവസ്ഥയെക്കുറിച്ച്‌ പൊതുസമൂഹം ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.