Wednesday, December 15, 2010

എന്‍ഡോസള്‍ഫാന്‍: സമ്പൂര്‍ണ്ണ നിരോധനം വൈകരുത്‌: മാര്‍ ജോസ്‌ പൊരുന്നേടം

എന്‍ഡോസള്‍ഫാണ്റ്റെ വിനിയോഗം രാജ്യത്ത്‌ പൂര്‍ണ്ണമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന്‌ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ്‌ പൊരുന്നേടം. കാസര്‍ഗോഡും കേരളത്തിണ്റ്റെ ഇതര പ്രദേശങ്ങളിലും ഈ കീടനാശിനി മനുഷ്യജീവനു നല്‍കിയ നിരവധിയായ ദുരിതങ്ങളുടെ നേര്‍കാഴ്ച പത്രമാധ്യമങ്ങളിലൂടെ ലോകം ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്‌. ആയിരക്കണക്കിന്‌ ജനങ്ങളുടെ ദുരിതാനുഭവങ്ങള്‍ നമുക്ക്‌ മുന്നിലുള്ളപ്പോള്‍ ഇനിയുമൊരു ശാസ്ത്രീയപഠന റിപ്പോര്‍ട്ടിനായി ഭരണകൂടം കാത്തിരിക്കേണ്ടതില്ല. അറുപതിലേറെ ലോകരാഷ്ട്രങ്ങള്‍ നിരോധിച്ച എന്‍ഡോ സള്‍ഫാന്‍, കോര്‍പ്പറേറ്റ്‌ വ്യവസായികളുടെ താല്‍പര്യം സംരക്ഷിക്കാനായി ഇന്ത്യയില്‍ വിറ്റഴിക്കുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയും, കടുത്ത ക്രൂരതയുമാണ്‌. മാരകമായ കീടനാശിനികളുടെ ഉപയോഗം കാര്‍ഷിക മേഖലകളില്‍ വ്യാപകമായിരിക്കുന്നു. വയനാട്ടില്‍ ചില കിണറുകളിലെ ജലത്തിലും എന്‍ഡോസള്‍ഫാണ്റ്റെ അംശങ്ങള്‍ കണ്ടെത്തിയതായി വന്ന വാര്‍ത്തകള്‍ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ ഗൌരവമായെടുക്കണം. ജനങ്ങളുടെ ആരോഗ്യത്തിനും സുസ്ഥിതിക്കുംഹാനികരമായിട്ടുള്ള വളപ്രയോഗങ്ങളും കീടനാശിനികളും പരമാവധി കുറയ്ക്കണം. ജൈവവളങ്ങളും, ജൈവ കീടനാശിനികളും പ്രചരിപ്പിക്കാന്‍ കൃഷി മന്ത്രാലയവും കാര്‍ഷിക രംഗത്തെ ശാസ്ത്രജ്ഞന്‍മാരും മുന്‍കൈ എടുക്കണം. കേരളത്തില്‍ കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗങ്ങള്‍ കൃഷി വകുപ്പിണ്റ്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരികയും വേണം. കാസര്‍ഗോഡ്‌ ജില്ലയെദുരിതബാധിതപ്രദേശമായി പ്രഖ്യാപിക്കുകയും, ദുരിതമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും സമ്പൂര്‍ണ്ണ സംരക്ഷണചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.