Friday, January 28, 2011

ക്രൈസ്തവസഭയെ അവഹേളിച്ച്‌ വീണ്ടും അധ്യാപക പഠനസഹായി

ക്രൈസ്തവ സഭയെ മനഃപൂര്‍വം അവഹേളിക്കാന്‍ ഉദ്ദേശിച്ചു മലയാളം അധ്യാപകരുടെ ജില്ലാതല ക്ളസ്റ്ററില്‍ സിഡി പ്രദര്‍ശനം. വൃദ്ധസദനങ്ങള്‍ പ്രത്യേകിച്ചു ക്രൈസ്തവസഭയുടെ നേതൃത്വത്തിലുള്ളവ കച്ചവടസ്ഥാപനങ്ങളാണെന്നു സ്ഥാപിക്കുന്ന വിധത്തിലാണു സിഡിയിലെ അവതരണം. തേഞ്ഞ കാലടികളിലൂടെ എന്ന പേരിലുള്ള സിഡി ജിഎച്ച്‌എസ്‌എസ്‌ തടത്തില്‍പറമ്പില്‍ സ്കൂളിലെ ഒന്‍പത്‌ സി ക്ളാസിലെ കുട്ടികള്‍ തയാറാക്കിയതെന്നാണു ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഏതാനും സ്കൂള്‍ കുട്ടികളുടെ സംഭാഷണങ്ങളും ചില വൃദ്ധജനങ്ങളെയും കാണിച്ചശേഷം, വൃദ്ധസദനങ്ങളും കച്ചവട സ്ഥാപനങ്ങളാണെന്നുള്ള വിലയിരുത്തല്‍ ഡോ.ഡി.ശശിധരന്‍ എന്ന മനഃശാസ്ത്രജ്ഞന്‍ സിഡിയിലൂടെ നല്‍കുന്നു. അതിനുശേഷം കാണിക്കുന്നതു ഒരു ബോര്‍ഡാണ്‌. കരുണാഭവന്‍(Home of Compassion), താമരശേരി രൂപത, വൃന്ദാവന്‍ കോളനി. താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ആരംഭിച്ചതാണു ചേവായൂരിലെ കരുണാഭവന്‍. 56 വൃദ്ധജനങ്ങള്‍ ഈ സ്ഥാപനത്തില്‍ അന്തേവാസികളാണ്‌. വിവിധ മതസ്ഥരായ നല്ലവര്‍ പ്രതിദിനം നല്‍കുന്ന സാമ്പത്തികസഹായംവഴിയാണു സ്ഥാപനം നടന്നുപോകുന്നത്‌. ബോര്‍ഡില്‍ പേരുപറഞ്ഞു പ്രസ്തുത സ്ഥാപനത്തെ അവഹേളിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണു നടത്തിയിട്ടുള്ളതെന്നു വ്യക്തം. ചേവായൂറ്‍ പള്ളി വികാരിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വൃദ്ധസദനത്തെ അവഹേളിക്കുന്നതുവഴി കത്തോലിക്കാ സഭ നടത്തുന്ന മറ്റു സ്ഥാപനങ്ങളെയും സംശയത്തിണ്റ്റെ പുകമറിയില്‍ നിര്‍ത്താനാണ്‌ അധികൃതരുടെ ശ്രമം. ഒമ്പതാം ക്ളാസിലെ മലയാള പാഠാവലി രണ്ടാം യൂണിറ്റിലെ രണ്ടു പാഠഭാഗങ്ങള്‍ കൂടുതല്‍ വിശദീകരിക്കാനെന്ന വ്യാജേനയാണു സിഡി പ്രദര്‍ശിപ്പിച്ചത്‌. പാഠഭാഗമായ കാണക്കാണെയില്‍ അശോകന്‍ ചെരുവിലിണ്റ്റെ എഴുപതുകാരുടെ യോഗം എന്ന ലേഖനത്തില്‍ വൃദ്ധരുടെ ഒരു സമിതിയും മാസത്തിലൊരിക്കല്‍ ചേരുന്ന സമിതിയോഗങ്ങളില്‍ അവര്‍ പങ്കുവയ്ക്കുന്ന സങ്കടങ്ങളും ചേര്‍ത്തിരിക്കുന്നു. വൃദ്ധരെക്കുറിച്ചു പറയുന്ന രണ്ടാമത്തെ പാഠഭാഗമായ ഇടശേരി ഗോവിന്ദന്‍നായരുടെ അങ്ങേവീട്ടിലേക്ക്‌ എന്ന കവിതയും ക്ളസ്റ്ററില്‍ വിശദീകരിക്കാനാണ്‌ സിഡി പ്രദര്‍ശിപ്പിച്ചത്‌. അങ്ങേവീട്ടിലേക്ക്‌ എന്ന കവിതയില്‍ ദരിദ്രനായ ഒരു പിതാവ്‌ തണ്റ്റെ മകളെ ധനാഢ്യണ്റ്റെ പുത്രനു വിവാഹംചെയ്തു കൊടുക്കുന്നു. മരുമകനാല്‍ അവഹേളിക്കപ്പെടുന്ന ആ പിതാവ്‌ വയസായി, വഴിതെറ്റിവന്നതാണ്‌, അപ്പുറത്തെ വീട്ടിലേക്കു പോകേണ്ടയാള്‍ എന്നു മനഃപൂര്‍വം അപരിചിതത്വം കാണിച്ചു രംഗത്തുനിന്നു മായുന്ന ചിത്രം വായനക്കാരുടെ മനസില്‍ വേദന പകരാന്‍ പര്യാപ്തമാണ്‌. ഈ രണ്ടു പാഠഭാഗങ്ങളും പഠിപ്പിക്കാന്‍ ആനുകാലികങ്ങളായ പല സംഭവങ്ങളുമുള്ളപ്പോഴാണ്‌ സഭയെ അവഹേളിക്കാനായി ബോധപൂര്‍വമായ ശ്രമമുണ്ടായത്‌. വൃദ്ധജനങ്ങളെ ആദരിക്കാനും ബഹുമാനിക്കാനും ശുശ്രൂഷിക്കാനുമായി തയാറാക്കിയിരിക്കുന്ന ഈ പാഠഭാഗങ്ങള്‍ നല്ലതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും അതിണ്റ്റെ മറവില്‍ ക്രൈസ്തവ സഭയെ അവഹേളിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌.