Thursday, February 17, 2011

തിരുവചനം സാക്ഷ്യമാകുന്നില്ലെങ്കില്‍ ഭീകരത സംജാതമാകും: മാര്‍ മാത്യു അറയ്ക്കല്‍

വചനം മാംസം ധരിച്ച ഓരോ ക്രൈസ്തവനും ദൈവവചനത്തില്‍ ഉറച്ചു നിന്നെങ്കില്‍ മാത്രമേ ക്രിസ്തുവിണ്റ്റെ ശിഷ്യത്വത്തിലേക്കു കടന്നുവരാനാകുകയുള്ളൂവെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. മാരാമണ്‍ കണ്‍വന്‍ഷനില്‍ നടന്ന എക്യുമെനിക്കല്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യണ്റ്റെ യഥാര്‍ഥ സ്വാതന്ത്യ്രം ദൈവവചനത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. സത്യം മനസിലാക്കിയെങ്കില്‍ വചനത്തില്‍ ഉറച്ചുനില്‍ക്കാനാകൂ. വചനത്തിണ്റ്റെ യഥാര്‍ഥ സാക്ഷികളായി നാം മാറിയില്ലെങ്കില്‍ അതിണ്റ്റെ ഫലം ഭീകരതയായിരിക്കും. ക്രിസ്മസിനു മുമ്പായി പരിശുദ്ധ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ എഴുതിയ അപ്പോസ്തോലിക ലേഖനത്തില്‍ വചനത്തില്‍ ആഴപ്പെട്ടു ജീവിക്കാനാണ്‌ ഉദ്ബോധിപ്പിക്കുന്നത്‌. ഉണ്ടാകട്ടെ എന്ന വചനം പാലിക്കപ്പെട്ടതോടെയാണ്‌ ലോകത്തില്‍ തിരുവചനം യാഥാര്‍ഥ്യമായത്‌. കാലത്തിണ്റ്റെ പൂര്‍ത്തീകരണത്തില്‍ വചനം ഉണ്ണിയായി ബേത്ളഹേമില്‍ പിറന്നു. ഇതു നമ്മുടെ വിശ്വാസത്തിണ്റ്റെ അടിസ്ഥാനമെങ്കില്‍ ഓരോ ക്രിസ്ത്യാനിയും മറ്റൊരു ക്രിസ്തുവാണ്‌. വചനം മാംസം ധരിച്ചവനാണ്‌. ഈ വചനം നമ്മെ സ്വതന്ത്രരാക്കും. ദൈവത്തിണ്റ്റെ മക്കളാകാനുള്ള വലിയ സ്വാതന്ത്യ്രത്തിലേക്കു മിശിഹ നമ്മെ കൂട്ടിയിരിക്കുകയാണെന്നു ബിഷപ്‌ ഓര്‍മിപ്പിച്ചു.

കര്‍ത്താവു നല്‍കിയ പ്രമാണങ്ങള്‍പോലും സൌകര്യപൂര്‍വം വിസ്മരിച്ചു മുന്നോട്ടുപോകുന്നവന്‍ ഈ സ്വാതന്ത്യ്രത്തിനു പങ്കാളിയാണോയെന്നു ചിന്തിക്കണം. നീ എവിടെ, നിണ്റ്റെ സഹോദരനെവിടെ എന്ന ചോദ്യത്തിണ്റ്റെ പ്രസക്തി നിലനില്‍ക്കുന്നു. മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കിയിരിക്കുന്ന തലമുറ ജീവനുപോലും വിലകല്‍പിക്കുന്നില്ല. വിവാഹം ആചാരം മാത്രമായി നിലനിര്‍ത്താനാഗ്രഹിക്കുന്ന സമൂഹമാണിത്‌. ദൈവം യോജിപ്പിച്ചതിനെ വേര്‍തിരിക്കാന്‍ മനുഷ്യന്‌ അവകാശമില്ലെന്നു ക്രിസ്തുവാണു നമ്മെ പഠിപ്പിച്ചത്‌. കൌദാശികമായ ശുശ്രൂഷയെപ്പോലും മനുഷ്യന്‍ തണ്റ്റെ താത്പര്യത്തിന്‌ അനുസരിച്ചു വേര്‍തിരിക്കുന്നു. സ്നേഹവും ജീവനും പങ്കുവയ്ക്കുകയെന്നതു വിവാഹത്തിണ്റ്റെ പരമപ്രധാനമായ കര്‍ത്തവ്യമാണ്‌. പഴയനിയമകാലം മുതല്‍ പിതാക്കന്‍മാരുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌ ഇതാണ്‌. ഒന്നുമില്ലായ്മയില്‍ പോലും പങ്കിടലിനു യാതൊരു കുറവും വരുത്താത്തവരായിരുന്നു പഴയ തലമുറ. എന്നാല്‍ സൌകര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ ദൈവത്തിനെതിരേ പിറുപിറുക്കുന്നവരുടെ എണ്ണം പെരുകി. ജീവന്‍ പങ്കുവയ്ക്കുന്നതിനു തടസം നില്‍ക്കുന്നത്‌ അപകടകരമായ സാഹചര്യത്തിലേക്കു നമ്മെ നയിക്കുമെന്നതു ക്രൈസ്തവസമൂഹം മനസിലാക്കണം. ക്രൈസ്തവശൈലി വിപ്ളവം നിറഞ്ഞതാണെന്നതില്‍ തര്‍ക്കമില്ല. പ്രധാന വിപ്ളവകാരി ദൈവം തന്നെ. രണ്ടാമത്തെ വിപ്ളവകാരിയായി പരിശുദ്ധ കന്യകമറിയമാണ്‌. ഹൃദയത്തിലും വചനത്തിലും മാതാവില്‍ നിന്നു ശക്തി ലോകത്തിലേക്കു പ്രവഹിക്കുകയായിരുന്നു. ദൈവത്തെ പൂര്‍ണമായി വിശ്വസിച്ചവര്‍ക്കേ ഈ വിപ്ളവത്തിണ്റ്റെ അര്‍ഥം മനസിലാക്കാനാകൂ. ദൈവസ്നേഹത്തിണ്റ്റെ ആഴങ്ങളിലേക്കു വചനത്തില്‍ വേരൂന്നി സഞ്ചരിക്കുമ്പോള്‍ സഭകളുടെ ഐക്യം ഉണ്ടാകും. പരിശുദ്ധ പിതാവ്‌ ബനഡിക്ട്‌ പതിനാറാമന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതും ലോകത്തിനു മുമ്പില്‍ ക്രിസ്തുവിണ്റ്റെ സാക്ഷ്യം നിര്‍വഹിക്കാന്‍ സഭകള്‍ ഐക്യത്തിലാകണമെന്നും അതിലൂടെ കൂടുതല്‍ തിളക്കത്തോടെ നമുക്കു പ്രവര്‍ത്തിക്കാനുമാകുമെന്നതാണ്‌ - മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ, മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ.ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത, ക്നാനായ സഭ കല്ലിശേരി മേഖലാധ്യക്ഷന്‍ കുര്യാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, മാര്‍ത്തോമ്മാ സഭയിലെ ഡോ.സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, തോമസ്‌ മാര്‍ തിമോത്തിയോസ്‌, ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്‌, ഡോ.യുയാക്കിം മാര്‍ കൂറിലോസ്‌, ഡോ.ഏബ്രഹാം മാര്‍ പൌലോസ്‌ എന്നിവരും പങ്കെടുത്തു.