Monday, February 28, 2011

പിന്നോക്കക്കാര്‍ മുഖ്യധാരയിലെത്താന്‍ സമഗ്രവിദ്യാഭ്യാസം അനിവാര്യം: കേന്ദ്രമന്ത്രി കപില്‍ സിബല്‍

ലത്തീന്‍ സമുദായത്തിണ്റ്റെ ഐക്യവും സംഘശക്തിയും വിളിച്ചോതി പതിനായിരങ്ങള്‍ അണിചേര്‍ന്ന ലത്തീന്‍ കത്തോലിക്കാ മഹാസംഗമം കൊച്ചിയില്‍ പുതിയ ചരിത്രമെഴുതി. കേരളത്തിലെ വിവിധ രൂപതകളില്‍നിന്നെത്തിയ സമുദായാംഗങ്ങള്‍ സംഗമിച്ചപ്പോള്‍ മറൈന്‍ ഡ്രൈവ്‌ മനുഷ്യസമുദ്രമായി മാറി.കേരളം നൂറു ശതമാനം സാക്ഷരതയുള്ള സംസ്ഥാനമായി മാറ്റിയതില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കു പങ്കു നിര്‍ണായകമാണെന്നു കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക്‌ കൌണ്‍സില്‍ (കെആര്‍എല്‍സിസി) സംഘടിപ്പിച്ച സമുദായ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടു കേന്ദ്ര മാനവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക മേഖലകളില്‍ സമുദായം നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്‌. നിരവധി കാര്യങ്ങളില്‍ സമുദായം ഇപ്പോള്‍അവഗണിക്കപ്പെടുന്നു എന്നതു ദുഃഖകരമാണ്.മൂല്യബോധമുള്ള തലമുറകളെ വളര്‍ത്തിയെടുക്കുന്നതു ക്രൈസ്തവവിഭാഗങ്ങളുടെ പ്രത്യേകതയാണ്‌. രാജ്യത്തിന്‌ ഇതു മാതൃകയത്രേ.സമഗ്രവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം കൊണ്ടേ പിന്നോക്കക്കാര്‍ക്കു മുഖ്യധാരയില്‍ എത്താനാകൂ.

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ചില മാറ്റങ്ങള്‍ വേണം. കോടിക്കണക്കിനു കുട്ടികള്‍ക്ക്‌ ഇനിയും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. രാജ്യത്തെ 2600 കോളജുകളെയും800 യൂണിവേഴ്സിറ്റികളെയും നെറ്റ്‌വര്‍ക്കിലൂടെ പരസ്പരം ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്‌. കുട്ടികള്‍ക്ക്‌ അഭിരുചിക്കനുസരിച്ചു വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാക്കുകയാണു ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ മത്സ്യബന്ധന തൊഴിലാളികള്‍ കൂടുതലുള്ള ഒരു മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫിഷറീസ്‌ ഒരു വിഷയമാക്കി അവതരിപ്പിക്കാന്‍ സാധിക്കും.പത്തു വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിനു രൂപ ചെലവില്‍ ആയിരക്കണക്കിനു കോളജുകളും നൂറുകണക്കിനു യൂണിവേഴ്സിറ്റികളുമാണു രാജ്യത്തു വരാന്‍ പോകുന്നത്‌. കെആര്‍എല്‍സിസി നല്‍കിയ അവകാശപത്രികയിലെ ആവശ്യങ്ങള്‍ ന്യായമാണ്‌. സംവരണത്തിണ്റ്റെ ആനുകൂല്യം വഴി ലഭിച്ച തൊഴിലുകള്‍ നഷ്ടമായതില്‍ ഖേദമുണ്ട്‌. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. പിന്നോക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അധികാരത്തില്‍ പങ്കു ലഭിക്കാതെ ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്രം പൂര്‍ത്തീകരിക്കാനാവില്ല. വനിതാ സംവരണവും പ്രാധാന്യമര്‍ഹിക്കുന്നു- സിബല്‍ പറഞ്ഞു.