Tuesday, April 5, 2011

നാല്‍പതുകാരന്‍ ആര്‍ച്ചുബിഷപ്‌ ഉക്‌റേനിയന്‍ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്‌.

ഉക്‌റേനിയന്‍ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ച്ചു ബിഷപ്‌ സ്വിയീറ്റോസ്ളാവ്‌ ഷെവ്ചുക്ക്‌ ഓര്‍ത്തഡോക്സ്‌ സഭകളുമായി ചേര്‍ന്ന്‌ മതത്തെ പൊതുവേദികളില്‍ നിന്നും നിഷ്ക്കാസനം ചെയ്യുന്ന സെക്കുലറിസത്തിനെതിരെ ശക്തമായി പോരാടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.ഏപ്രില്‍ ഒന്നാം തീയതി പരിശുദ്ധ പിതാവ്‌ ബനഡിക്റ്റ്‌ 16-ാ മാന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുമ്പോഴാണ്‌ ആര്‍ച്ചുബിഷപ്‌ ഷെവ്ചുക്ക്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. നാല്‍പതു വയസുകാരനായ പുതിയ മേജര്‍ ആര്‍ച്ചു ബിഷപ്‌ ഉക്രേനിയന്‍ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായിരുന്നു. 77മത്തെ വയസ്സില്‍ മേജര്‍ ആര്‍ച്ചു ബിഷപ്‌ സ്ഥാനം ത്യജിച്ച കര്‍ദ്ദിനാള്‍ ഹുസാറിണ്റ്റെ പിന്‍ഗാമിയായിട്ടാണ്‌ ആര്‍ച്ചുബിഷപ്‌ ഷെവ്ചുക്ക്‌ സ്ഥാനമേല്‍ക്കുന്നത്‌. 1990 വരെ റഷ്യയിലെ കമ്മ്യൂണിസ്റ്റു സര്‍വ്വാധിപത്യത്തിനു കീഴില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട സഭയാണ്‌ ഉക്‌റേനിയന്‍ കത്തോലിക്കാസഭ. അനേകായിരം പേര്‍ ഇക്കാലയളവില്‍ രക്തസാക്ഷികളായി, വൈദീകര്‍ തടവിലാക്കപ്പെട്ടു. ഉക്‌റേനിയന്‍ കത്തോലിക്കാസഭ പൊതുവേദിയില്‍ നിന്നും പാടേ അപ്രത്യക്ഷമായി. കമ്മ്യൂണിസത്തിണ്റ്റെ തകര്‍ച്ചയെത്തുടര്‍ന്നു യുവജനങ്ങള്‍ക്കിടയില്‍ മൂല്യങ്ങളില്‍ ഉറച്ച ജീവിത ശൈലിയും ഊര്‍ജ്വസ്വലതയും വര്‍ദ്ധിച്ചു. വൈദീക സന്യാസ ജീവിതത്തിലേക്കുള്ള ദൈവവിളികള്‍ക്കൊണ്ടു സമ്പന്നമാണ്‌ സഭ. വൈദീകരുടെ ശരാശരി പ്രായം 35-40 ആണത്രേ.