Wednesday, May 11, 2011

മദ്യവിമുക്ത കുടുംബം, കുടില്‍രഹിത അതിരൂപതാ പദ്ധതികള്‍ നടപ്പാക്കും: മാര്‍ ജോസഫ്‌ പെരുന്തോട്ടം

അതിരൂപതാ ശതോത്തര രജത ജൂബിലി സ്മാരകമായി മദ്യവിമുക്ത കുടുംബം, കുടില്‍രഹിത അതിരൂപത തുടങ്ങിയ കര്‍മപദ്ധതികള്‍ നടപ്പാക്കുമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പത്രസമ്മേളനത്തില്‍ പറഞ്ഞു. കുടുംബ ജീവിതത്തിണ്റ്റെ ഭദ്രതയും പവിത്രതയും തകര്‍ക്കുന്ന മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും ദുരുപയോഗം ചൂതാട്ടം തുടങ്ങിയ വിപത്തുകള്‍ക്കെതിരെയും ഫലപ്രദമായ ബോധനപരിപാടികള്‍ നടപ്പാക്കി കുടുംബങ്ങളില്‍നിന്നും ഇത്തരം സാമൂഹ്യ വിപത്തുകള്‍ ഒഴിവാക്കുക എന്നതാണ്‌ ലക്ഷ്യം. മദ്യവിപത്തിനെതിരെ സര്‍ക്കാരും സമൂഹവും ധാര്‍മിക മനഃസാക്ഷിയോടെ പ്രവര്‍ത്തിച്ചാല്‍ ഈ തിന്‍മയെ സമൂഹത്തില്‍നിന്നും ഒഴിവാക്കാനാകുമെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചര്‍ത്തു. അതിരൂപതയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്‌ ലഭ്യമാകത്തക്കവിധമാണ്‌ കുടില്‍രഹിത പദ്ധതി നടപ്പാക്കുന്നത്‌. ഒരു ഇടവകയില്‍ ഒരു ഭവനം എന്ന കണക്കില്‍ 125 ഭവനങ്ങള്‍ ജൂബിലി വര്‍ഷത്തില്‍ നിര്‍മിച്ചു നല്‍കും. സാമ്പത്തിക പിന്നോക്കാവസ്ഥയിലുളള സമര്‍ഥരായ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി കളര്‍ എ ഡ്രിം സ്കോളര്‍ഷിപ്പ്‌, നിര്‍ധന യുവതികള്‍ക്ക്‌ വിവാഹസഹായം, സൌജന്യ ചികിത്സാ സഹായം എന്നീ പദ്ധതികളും ജൂബിലി വര്‍ഷത്തില്‍ നടപ്പാക്കും